സൗഹൃദ മഴ നനഞ്ഞു നടക്കുകയാണു ഞാന്‍.പലതും അവിടെ മറന്നു പോകുന്നു.മയിലുകള്‍ നൃത്തം ചെയ്യുന്ന മനസ്സില്‍ മഴ പോലെ ഒരു പാടു സൗഹൃദങ്ങള്‍..

2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

ആ വാക്ക്....


ഒരു വാക്കിന്‍റെ ദൂരത്തു
നാമിരിക്കുന്നാ
വാക്ക് ആരാരോടു പറയുമ-
താണെനിക്കുള്ള പാത.

ആ വാക്കു നമ്മേ പിരിച്ചയയ്ക്കാം,
ചിലപ്പോളതു തന്നെയൊരു പാതയാകാം.
കടല്‍ പിറക്കുന്ന കരുത്തുണ്ടതിന്നു-
മരുഭൂവാക്കാനുമതു മതി.

ആ വാക്കു നമ്മേ കാത്തിരിക്കുന്നാ-
വാക്ക് ആരാദ്യം പറയുമതാണു കാര്യം.

കണ്ണിലൊരു കടലിരന്പും,നിന്‍റെ
ഹൃത്തടത്തിന്‍റെ തേങ്ങലെനിക്കു കാണാം.
ഞാനും വിവശന്‍,മുള്ളിലിഴയുമെന്‍
ഹൃദയമെങ്ങനെടുക്കുമെന്നോക്കുന്നു ഞാന്‍

നിഴലിന്‍റെ നിഴലായലിഞ്ഞു നിന്നില്‍
കുടിയിരുന്നോരിഷ്ടങ്ങളെ കണ്ടോന്‍


ഇന്നു കാത്തിരിക്കുന്നൊരു വാക്കിനായി-
പ്രിയങ്കരമാമൊരു വാക്കിനായി..!

ആ വാക്കു നമ്മേ കാത്തിരിക്കുന്നാ-
വാക്ക് ആരാദ്യം പറയുമതാണു കാര്യം.







2013 ഒക്‌ടോബർ 21, തിങ്കളാഴ്‌ച

എന്താണു സ്നേഹം..?



നിന്നെ-
കാണാതിരുന്നപ്പോഴറിഞ്ഞു
ഞാനെത്ര മേല്‍
നിന്നെ സ്നേഹിച്ചിരുന്നെന്ന്..!!

നിന്‍റെ
ശബ്ദമുഖരിതമാ,മന്തരീക്ഷം
നിന്നസാന്നിദ്ധ്യത്തി
ലെത്ര ഘോരമെത്ര കഠിന
മത്ര മേല്‍ നിന്നേ
സ്നേഹിച്ചിരുന്നു ഞാന്‍..?

നിന്നെ
കാണാതെ ദിനമൊന്നൊന്നായി
പോയ് മറഞ്ഞയിരുളില്‍
ഞാനുമെന്നേ മറന്നലിഞ്ഞു
മറവി തന്‍ ഗുഹയിലാണ്ടു
പോയി.

നിന്നെ
കാണാതിരിക്കാന്‍ പഠിച്ചു ഞാന്‍
കേള്‍ക്കാതിരിക്കാനും.
ഇന്നു നീയിരുള്‍ ഗുഹയി
ലെവിടെന്നു
തിരയുന്നില്ല ഞാന്‍

പിന്നെ,പിന്നെ...
മറക്കാന്‍ പഠിച്ചു
ഞാന്‍
സ്നേഹ വാക്കു വെറുക്കാന്‍
പഠിച്ചു ഞാന്‍.

അസ്ഥിരമാമൊരു
ഭ്രമമെന്നറിഞ്ഞു ഞാന്‍..
സ്നേഹം
ഒരു പാഴ്മരമെന്നറിഞ്ഞു
തീയിടുന്നിതാ.

സ്നേഹിക്കയില്ല ഞാനിനി
വ്യര്‍ത്ഥമാക്കില്ല
വനികയിലിതിലെത്ര
വസന്തം വരാനിരിക്കുന്നു..?


(സ്നേഹവാക്കു പാഴെന്നു പഠിപ്പിച്ച ഒരു ദുരിത സ്മരണ)

2013 ഒക്‌ടോബർ 20, ഞായറാഴ്‌ച

ഇതള്‍ കൊഴിയുമൊരു മരമായി..

ഞാന്‍...!?


ഇതള്‍ കൊഴിയുമൊരു മരമായി
വസന്തം വെടിഞ്ഞൊരു
തീ മലയില്‍
വെന്തു നീറി നിന്നിരുള്‍
കനക്കുമാകാശ ചുവര്‍ നോക്കി
നിന്നാര്‍ത്തനായി.

ചക്രവാളച്ചുവര്‍ പിളര്‍ന്നിടി,
മിന്നല്‍ പ്രവാഹങ്ങള്‍..
പ്രളയ വിവശനായി
സാഗരമിരന്പി
കവരുന്നു തീരം.

ഞാനിവിടെ തീമലയില്‍
കാലപ്പകര്‍ച്ചകള്‍ കണ്ടു
വിസ്മയിച്ചെന്‍,രക്ഷകനേ
വിളിച്ചലറി..നാളുക‍ള്‍.

എന്നുമെന്‍ ചില്ലയിലേറി
കുടികെട്ടിയോരാ ഖഗങ്ങളും,
മല നിരകളേ നോക്കി
പാടാനെത്തുമാ കോകിലവും
ദേശാടനത്തിനെത്തി കൂടൊരുക്കാനെത്തിയോരും
കണ്ടില്ലെന്‍ ദുര്‍ ദിനങ്ങളില്‍.

ഒരു കൊടുങ്കാറ്റെങ്ങാന്‍ വന്നെന്നെ
ഒരു കാട്ടു തീയാളിപ്പടര്‍ന്നെന്നെ
ഒരു മിന്നല്‍ പിണര്‍ വന്നെന്‍റെ
നെഞ്ചു പിളര്‍ക്കണമെന്നാശിച്ച നാളുകള്‍.

വയ്യെനിക്കവഗണന തന്‍
തീക്കാറ്റിലുരുകുവാന്‍
വയ്യെനിക്കു വസന്തമന്യമാവു
മൊരിടത്തു നില്‍ക്കുവാന്‍.

ഒരു നാള്‍.....
കിനാവെന്നു പറയാമോ..?
ആശ വെടിഞ്ഞവസാനിക്കാ
നാഗ്രഹിച്ച നാളുകളിലൊരു നാള്‍...!!
കിനാവുകള്‍ പോലുമുപേക്ഷിച്ച
നാളുകളിലൊരു ,
കിനാവെന്നെ
വിളിച്ചുണര്‍ത്തി.
..................................

വരികയായി വസന്തങ്ങള്‍,
കൊണ്ടു വരികയായി പൊന്നുടുപ്പുകള്‍..
പുഷ്പ ഗന്ധിയാം വസന്തമെത്തു,ന്നെന്നെ
യുടുപ്പിച്ചുയര്‍ത്തുന്നത്ഭുതമേ...!!1?

ദൈവത്തിന്‍ കനിവു തൊട്ടറിഞ്‍ഞു
ഞാനിരുള്‍ വിട്ടിറങ്ങുന്നു,,
പഠിച്ച പാഠങ്ങളില്‍ നിന്നു-
യിര്‍ക്കുവാന്‍.
(ഞാന്‍ കടവും,തകര്‍ച്ചയും അനുഭവപ്പെട്ടു പിന്നിലേക്കുമറയുന്പോള്‍
ജീവന്‍റെ കൈ തന്നു ജീവിതത്തിലേക്കു നയിച്ച ഒരുപ്രിയ ശിഷ്യന്‍റെ ഓര്‍മ്മയ്ക്ക്.)